കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ് സി എൽസ–3 കപ്പലിന് ചരിവും ബല്ലാസ്റ്റ് ടാങ്കിന് ചോർച്ചയും കണ്ടെത്തിയത് കപ്പൽ കമ്പനിയെ അറിയിച്ചിരുന്നെന്ന് അദാനി വിഴിഞ്ഞം പോർട്സ് ഹൈക്കോടതിയെ അറിയിച്ചു.
യാത്രായോഗ്യമെന്ന് ഡിജി ഷിപ്പിംഗിന്റെ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ കപ്പൽ പിടിച്ചുവയ്ക്കാൻ തുറമുഖ അധികൃതർക്ക് കഴിയില്ലായിരുന്നുവെന്നും പോർട്ട് സിഇഒ പ്രദീപ് ജയരാമൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
2025 മേയ് 21ന് വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിൽ കണ്ടെയ്നറുകൾ കയറ്റുന്ന ജോലി തുടങ്ങി മണിക്കൂറുകൾക്കകം കപ്പലിന് ഒരു വശത്തേക്ക് മൂന്ന് ഡിഗ്രി ചരിവു കണ്ടെത്തിയത് ഷിപ് മാസ്റ്ററെ അറിയിച്ചിരുന്നു. തുടർന്ന് കപ്പലിന്റെ ലോഡ് പ്ലാൻ മാറ്റി. പിന്നീടും സമാന പ്രശ്നങ്ങൾ തുടർന്നു. ബല്ലാസ്റ്റ് ടാങ്കിൽനിന്ന് വെള്ളം പുറത്തേക്ക് വരുന്നതും കണ്ടു. ഇതെല്ലാം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് കപ്പലിന്റെ ലോഡ് പ്ലാൻ വീണ്ടും മാറ്റിയിരുന്നു.
ഹാനികരമായ ചരക്ക് ഉൾപ്പെടുന്ന 13 കണ്ടെയ്നറുകൾ കസ്റ്റംസ് നിയമപ്രകാരം കരുതലോടെയാണ് കൈകാര്യം ചെയ്തത്. ലോഡ് കയറ്റുന്ന സ്ഥലത്ത് സ്കാൻ ചെയ്തിട്ടുണ്ടെങ്കിൽ വിഴിഞ്ഞത്ത് വീണ്ടും ആവർത്തിക്കാറില്ലെന്നും സുരക്ഷാ പ്രോട്ടോകോളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് നൽകിയ ഹർജിയിലാണ് അദാനി പോർട്സിന്റെ വിശദീകരണം.